Wednesday, 28 August 2013

7. ഡെഡ് പൊയറ്റ്സ് സൊസൈറ്റി (റിവ്യു)


വിദ്യാലയകാലത്ത് നമ്മെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്നത്‌ നല്ല അദ്ധ്യാപകർക്കാണ്‌ എന്ന് നിസംശയം പറയാം. പല മഹത്വ്യക്തികളും തങ്ങളുടെ ജീവിതം വഴിതിരിച്ചുവിട്ട അദ്ധ്യാപകരെപ്പറ്റി അഭിമാനത്തോടെ പറയുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. അല്ലെങ്കിൽ വായിച്ചിട്ടുണ്ട്. നമ്മുടെ തന്നെ ജീവിതത്തിലും നമ്മുടെ ആരാധ്യപാത്രമായി നാം കൊണ്ട് നടക്കുന്ന ഒരു അദ്ധ്യാപകൻ എങ്കിലും ഉണ്ടാവും. പാഠപ്പുസ്തകത്തിലുള്ളവ വീണ്ടും ചൊല്ലിത്തരുന്നതിനേക്കാൾ ജീവിക്കാൻ പഠിപ്പിച്ചത് കൊണ്ടാണ് അവർ നമ്മുക്ക് മഹാത്മാക്കൾ ആകുന്നത്. എന്നാൽ, ഒരു അദ്ധ്യാപകൻ വിചാരിച്ചാൽ മതി ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കുവാനും. പാഠപ്പുസ്തകം അപ്പാടെ വിഴുങ്ങി പരീക്ഷയ്ക്ക് ശർദ്ധിക്കുവാൻ പഠിപ്പിക്കുന്ന അധ്യാപകരും ഒരർത്ഥത്തിൽ അത് തന്നെയാണ് ചെയുന്നത്. എന്തുകൊണ്ടോ, രണ്ടാമത്തെ ഗണത്തിലുള്ളവരെയാണ് നമ്മുക്ക് ചുറ്റും അധികം കാണാൻ ആവുക. അങ്ങനെ വരുമ്പോൾ, നല്ല അധ്യാപകരെ ലഭിക്കുക എന്നത് ഒരു ഭാഗ്യവും സുകൃതവും ആകുന്നു.


പരമ്പരാഗത ശൈലികളിലൂടെ സഞ്ചരിക്കുവാൻ വിധിക്കപ്പെട്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ ജീവിതത്തിലേയ്ക്ക് ഒരു അദ്ധ്യാപകൻ കടന്നു വരുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ ബഹുലമായ കഥയാണ് Dead Poets Society എന്ന സിനിമയുടെ ഇതിവൃത്തം. അനേകം പ്രശസ്തരായ നേതാക്കന്മാരെ രൂപപ്പെടുത്തിയിട്ടുള്ള അമേരിക്കയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലേയ്ക്ക് സാഹിത്യ അദ്ധ്യാപകൻ ആയി അവിടുത്തെ പൂർവ വിദ്യാർഥി കൂടിയായ പ്രൊഫസർ ജോണ്‍ കീറ്റിംഗ് ഒരു വിദ്യാലയ വർഷാരംഭത്തിൽ കടന്നു വരുന്നു.എന്നാൽ, സാമ്പ്രദായിക അദ്ധ്യാപന രീതികളോട് ഒട്ടും അനുഭാവം പുലർത്തിയിരുന്ന ആൾ ആയിരുന്നില്ല പ്രൊഫസർ കീറ്റിങ്ങ്. ശൂളമടിച്ചുകൊണ്ട് ആദ്യ ദിവസം ക്ലാസ് റൂമിലേയ്ക്ക് കയറിയെത്തുന്ന പ്രൊഫസർ കീറ്റിങ്ങ് വിദ്യാർഥികളെ അമ്പരപ്പിക്കുന്നു. അടുത്തതായി അയാള് കുട്ടികളെ ക്ലാസ് റൂമിന് പുറത്തേയ്ക്ക് കൊണ്ട്പോവുകയും Carpe Diem എന്ന ആശയം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. സ്വതന്ത്രചിന്താഗതി ഉള്ളവരാകണം വിദ്യാർഥികൾ എന്നാണ് പ്രൊഫസർ വിശ്വസിക്കുന്നത്. അതിനു അയാള് ആദ്യം ചെയ്യുന്നത് ഒരു ഗണിത ശാസ്ത്ര തത്വം പോലെ കവിതയെ വിശകലനം ചെയ്യുവാൻ പറയുന്ന പാഠപ്പുസ്തകത്തിന്റെ അവതാരിക എല്ലാവരുടെയും പുസ്തകത്തിൽ നിന്നും കീറികളയിപ്പിക്കുകയാണ്.പ്രൊഫസറുടെ വീക്ഷണങ്ങൾ പിന്തുടരുന്ന വിദ്യാർഥികൾ ഒരു പുതിയ ലോകം തന്നെ കണ്ടെത്തുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉദ്വേഗ ജനകമായ മാറ്റങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

Green Card, The Truman Show എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത Peter Weir ആണ് ഈ സിനിമയുടെ സംവിധായകൻ. Good Will Hunting എന്ന ചിത്രത്തിലൂടെ നമ്മുക്ക് പരിചിതനായ Robin Willaims പ്രൊഫസർ ജോണ്‍ കീറ്റിങ്ങിന്റെ വേഷത്തിൽ എത്തുന്നു. വളരെ മനോഹരമായ ദൃശ്യാനുഭവം ആണ് ഈ സിനിമ പ്രേക്ഷകന് നല്കുന്നത്. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായി എത്തുന്ന കുട്ടികൾ എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കി. ഒട്ടേറെ അക്കാദമി അവാർഡ് നോമിനേഷനുകൾ നേടിയ ചിത്രം Tom Schulmanന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്തു.


കവിതകളെ ഇഷ്ടപ്പെടുന്നവര്ക്ക് ഒരു വിരുന്നു തന്നെയായിരിക്കും ഈ ചിത്രം. ഒട്ടേറെ കവിതകൽ ചിത്രത്തിൽ കടന്നു വരുന്നുണ്ട്. Carpe Diem എന്ന പ്രയോഗം പോലും ഒരു കവിതയുടെ ആശയത്തിൽ നിന്നാണ് പ്രൊഫസർ കീറ്റിങ്ങ് അവതരിപ്പിക്കുന്നത്‌. സിനിമ പ്രേമികൾക്ക് ഒരു മനോഹര അനുഭവം ആയിരിക്കും ഈ ചിത്രം. ചിലപ്പോലൊക്കെ നമ്മളെത്തന്നെ ഈ ചിത്രത്തിൽ നമ്മുക്ക് കാണുവാൻ സാധിക്കും. 'ഡെഡ് പൊയറ്റ്സ് സൊസൈറ്റി' എന്ന പേരിനെ പറ്റി ഞാൻ ഒന്നും പറയാതിരുന്നത് ഇനിയും ഈ ചിത്രം കാണുവാൻ ഉള്ളവര്ക്കുവേണ്ടിയാണ്. സത്യത്തിൽ, ആ പേരിനെ പറ്റിയാണ് എല്ലാം പറയുവാനുള്ളത്. അത് നിങ്ങൾ തന്നെ കണ്ടെത്തുക. അനുഭവിച്ചറിയുക.

Tuesday, 27 August 2013

6. ദി ബക്കറ്റ് ലിസ്റ്റ് (റിവ്യു)


പലപ്പോഴും ആലോചിച്ചിട്ടുണ്ട് നമ്മൾ ആഗ്രഹിക്കുന്നത് പോലെ മാത്രം മുന്നോട്ടു പോകുന്ന ഒരു ജീവിതത്തെ പറ്റി. അങ്ങനെ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ, ജീവിതം, പണ്ടാരോ പറഞ്ഞത് പോലെ, ഒരു പ്രഹേളികയാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ, ആരൊക്കെ ജീവനോടെ ഉണ്ടാകുമെന്നോ ആര്ക്കാണ് പറയുവാൻ കഴിയുക? ആ ഭീതി, മരണത്തെക്കുറിച്ചുള്ള ഭയം എല്ലാ മനുഷ്യരിലും സാധാരണയാണ്. എന്നാൽ, എത്രത്തോളം ജീവിതം ജീവിതം ഒളിച്ചു കളിക്കുന്നുവോ, അത്രത്തോളമോ അതിനപ്പുറമോ അതിജീവനത്തിന്റെ പാഠങ്ങൾ തിരിച്ചു ജീവിതത്തിനു പറഞ്ഞു കൊടുക്കുന്ന അത്ഭുത ജീവിയാണ് മനുഷ്യൻ. ഒരുപക്ഷെ, വേദനയോ ദുരിതങ്ങളോ ഒന്നും ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ ഇത്രയും ക്രിയാത്മകത ഉള്ള ഒരുവൻ ആവില്ലായിരുന്നു. അതെ. പരാജയങ്ങളില്ലാതെ വിജയങ്ങളില്ല. താഴ്ച്ചകളില്ലാതെ ഉയര്ച്ചകളില്ല. വേദനകളില്ലാതെ സന്തോഷങ്ങളില്ല. തന്നെ തോൽപ്പിച്ച് തുടങ്ങുന്ന ജീവിതത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് വിജയികളാവുന്ന, അതെ, മരണത്തിന്റെ മുന്നിലും വിജയികളാവുന്ന 2 മനുഷ്യരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

പലപ്പോഴും സമ്പത്ത് അല്ല മനുഷ്യന്റെ സുഖ ദുഖങ്ങളുടെ ആധാരം. ധാരാളം പണം ഉള്ളവന് ഒരു നിമിഷം പോലും സമാധാനം അനുഭവിക്കാൻ പട്ടണം എന്നില്ല. പണം ഇല്ലാത്തത് കൊണ്ട് കൊണ്ട് ആരും സമാധാനമില്ലായ്മ അനുഭവിക്കണം എന്നും. ഒരു ആശുപത്രി മുറിയിൽ അവിചാരിതമായി കണ്ടു മുട്ടുന്ന 2 ആളുകൾ . ഒരാള് ആ ആശുപത്രിയുടെ ഉടമസ്ഥൻ. മറ്റെയാൾ ഒരു മെക്കാനിക്കും. ഒരാള് പണത്തിന്റെ ധാരാളിത്തത്തിൽ ജീവിക്കുന്നവൻ. മറ്റെയാൾ കുടുംബത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളെ ബലി കഴിച്ച, എനാൽ ഇന്നും ജീവിതത്തെക്കുറിച്ച് സ്വപ്‌നങ്ങൾ മെനയുന്ന ആൾ. ആദ്യം അകന്നു നിന്ന ഇരുവരെയും ഏകാന്തത അടുപ്പിക്കുന്നു. തമ്മിൽ അറിഞ്ഞു തുടങ്ങിയപ്പോൾ കോടി ജന്മങ്ങൾ അടുപ്പമുള്ളവരെപ്പോലെ ആകുന്നു അവരുടെ പെരുമാറ്റം. ക്യാൻസർ ഇനി തങ്ങൾക്കു നല്കിയിരിക്കുന്നത് മാസങ്ങളുടെ മാത്രം ആയുസാണെന്ന് തിരിച്ചറിയുന്ന അവർ ജീവിതത്തിൽ നഷ്ടപ്പെടുതിയതിനെ എല്ലാം തിരിച്ചു പിടിക്കുവാൻ ഒരുമിച്ചു യാത്ര തുടങ്ങുന്നു. പിന്നെ, സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. 

ഒരു ആശുപത്രി മുറിയിൽ കണ്ടുമുട്ടുന്ന രണ്ടു പേരുടെ സൗഹൃദം ആണ് ചിത്രത്തിന്റെ കാതൽ. പലപ്പോഴും വര്ഷങ്ങളുടെ സൗഹൃദം വേണമെന്നില്ല നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർത്യമാകാൻ.ഇന്ന് കണ്ടു മുട്ടുന്ന ഒരാളായിരിക്കാം കഴിഞ്ഞു പോയ വർഷങ്ങളും സൗഹൃദങ്ങളും തന്നതിനേക്കാൾ അറിവും സന്തോഷവും നല്കുക. ജീവിതത്തിന്റെ നിസാരതയും മഹത്വവും ഒരേ സമയം വെളിപ്പെടുത്തുന്ന ചിത്രം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീര്ക്കുവാൻ ഉണ്ട് എന്ന് ഓര്മിപ്പിക്കുന്ന ചിത്രം.

സംവിധായകൻ Rob Reiner. When Harry met sally, A few good men 
എന്നീ ചിത്രങ്ങളും Reinerഉടെ സൃഷ്ടികളാണ്. Jack Nicholsan ഉം 
Morgan Freeman ഉം അഭിനയിച്ചു തകര്ത്തു. തീര്ച്ചയായും കാണേണ്ട ഒരു ചിത്രം.



5. മോട്ടോർ സൈക്കിൾ ഡയറീസ് (റിവ്യു)

യാത്രയും സാഹസികതയും പശ്ചാത്തലമായി വരുന്ന അനേകം ചിത്രങ്ങൾ ലോക സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ സമീര് താഹിർ ചിത്രം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ഈ ചങ്ങലയിലെ പുതിയ കണ്ണിയാണ്. എന്നാൽ ഈ ചിത്രങ്ങളിൽ നിന്നെല്ലാം 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന അനശ്വര കാവ്യത്തെ വ്യത്യസ്തമാക്കുന്നത് അത് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളിൽ ഒരാളുടെ കഥ പറയുന്നു എന്നത് കൊണ്ട് മാത്രമാണ്. ബ്യൂനസ് ഐറിസിൽ നിന്നും പെറൂവിയൻ ആമസോണിലെയ്ക്കുള്ള ആ യാത്ര എർനെസ്റ്റൊ ഗുവേര എന്ന ചെറുപ്പക്കാരന്റെ ചിന്തകളെയും ജീവിതത്തെ തന്നെയും മാറ്റി മറിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം ഇത്ര ശ്രദ്ധ നെടുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് ചിത്രത്തിന്റെ മഹത്വത്തെ കുറച്ചു കാണിക്കുവാനല്ല, മറിച്ച് ചെഗുവേര എന്ന ആ വിപ്ലവ നക്ഷത്രത്തിന്റെ ജനസമ്മതിയെക്കുറിച്ചുള്ള ഒരു പ്രസ്താവന മാത്രമാണ്.
എർനെസ്റ്റൊ ഗുവേര എന്ന ഇരുപത്തിമൂന്നു കാരൻ മെഡിക്കൽ വിദ്യാർഥിയും ആൽബെർട്ടോ ഗ്രനാഡോ എന്ന മുപ്പതുകാരൻ ബയോകെമിസ്റ്റും ചേർന്ന് നടത്തിയ 8000 കിലോമീറ്റർ സാഹസിക യാത്രയുടെ വിവരണമാണ് 'മോട്ടോർ സൈക്കിൾ ഡയറീസ്'. ഒരു സാഹസികത എന്നതിനപ്പുറം വേറെ ഒരു ലക്ഷ്യവുമില്ലാതെ ആരംഭിച്ച യാത്ര പക്ഷെ ജീവിതത്തിന്റെ പച്ചയായ യഥാർത്യങ്ങളെ കാണിച്ചു കൊണ്ട് എർനെസ്റ്റൊയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവരുടെ യാത്ര ഒരു മനോഹരമായ ചിത്രം പോലെ ക്യാമറ ഒപ്പിയെടുത് നമ്മുക്ക് മുന്നില് വച്ച് തരുന്നു. ലാറ്റിൻ അമേരിക്കയുടെ സൗന്ദര്യം നന്നായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രം. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും അപരിചിതരായ ആളുകളുടെ ദയ കൊണ്ടാണ് അവർ താമസവും ഭക്ഷണവും കണ്ടെത്തുന്നത്. ചിലയിടങ്ങളിൽ സാധാരണക്കാരായ ആളുകള് കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ അറിയാതെ രോഷം കൊള്ളുകയും പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എർനെസ്റ്റൊ. ലിമയിൽ വച്ചാണ് അയാളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാവുന്നത്. കുഷ്ഠരോഗം ബാധിച്ചവരുടെ ഒരു ശുശ്രൂഷാകേന്ദ്രത്തിൽ സേവനം ചെയ്യാൻ ഒരു ഡോക്ടർ അവരെ ക്ഷണിക്കുന്നു. അവിടെ അയാള് ഒരു പരിവർത്തനത്തിനു വിധേയനാവുകയാണ്. അവിടെ നിന്നും പുറപ്പെടുന്ന എർനെസ്റ്റൊ തികച്ചും പുതിയ ഒരു മനുഷ്യൻ ആയിരുന്നു.അവസാനം അയാള് പറയുന്നു. "ഞാൻ എല്ലാറ്റിനെയും പറ്റി വ്യത്യസ്തമായി ചിന്തിക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നിൽ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു." പിന്നീട് അയാള് കാസ്ട്രോയോടൊപ്പം ക്യുബയിലും ബോളിവിയയിലും യുദ്ധത്തിൽ ചേർന്ന് എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്. 
വളരെ നല്ല വീക്ഷണങ്ങൾ ഉള്ള, അടിച്ചമർത്തപ്പെട്ടവരോട് അനുഭവം പുലര്ത്തുന്ന ഒരു സമര നായകനെ ആണ് ഈ ചിത്രം പ്രേക്ഷകന് മുന്നില് എത്തിക്കുന്നത്. സംവിധായകാൻ Walter Salles വളരെ കൃത്യമായും മനോഹരമായും തന്റെ ജോലി ചെയ്തു. പക്ഷെ, ഈ ചിത്രത്തിൽ ഞാൻ കണ്ട പോരായ്മ ചെഗുവേര എന്ന വിപ്ലവ കാരിയുടെ ആദർശങ്ങളെ വികലമായി മനസിലാക്കുവാൻ ഇത് കാരണമായി എന്നതാണ്. യാത്ര നടന്ന കാലത്ത് നിന്നും അയാളുടെ വീക്ഷണങ്ങൾ ഏറെ മാറുന്നുണ്ട് പില്കാലത്ത്. ഇന്ന് ചെഗുവേരയെ ഒരു കമ്മ്യൂണിസ്റ്റ്‌ ആയി എല്ലാവരും കൊണ്ടാടുന്നു. എന്നാൽ അയാള് ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നില്ല എന്നതാണ് സത്യം. ചെഗുവേരയുടെ ജീവിതം മുഴുവനായി പരിശോധിച്ചാൽ അത് മനസിലാക്കാൻ കഴിയും. എങ്കിലും, അവതരണ ശൈലി കൊണ്ടും മനോഹരമായ രംഗങ്ങൾ കൊണ്ടും സിനിമ ആസ്വാദകരുടെ മനം കവരും ഈ ചിത്രം.